Saturday, November 18, 2006

പറയാതെ പോയവ !

കുറേ നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നിലും സ്ഥിരമായി മനസ്സുറച്ചില്ല. ചിലപ്പോള്‍ ഇങ്ങനെയാണ് പലതും മനസ്സില്‍ വന്നു പോകും, അല്ലെങ്കില്‍ മനസ്സു പല വിഷയങ്ങളിലൂടെയും ചുറ്റിത്തിരിയും. ഒന്നിലുമുറയ്ക്കാതെ... ഒരുതരം ആശയ ദാരിദ്ര്യം.

കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സില്‍ വന്നുപോയ ചിന്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അധികവും മറന്നു, ചിലതൊക്കെ ഓര്‍മ്മിച്ചെടുത്തു.
ആദ്യം എഴുതണമെന്നു കരുതിയത് നടി ശ്രീവിദ്യയുടെ ജീവിതം മരണശേഷം ചിലര്‍ മാര്‍ക്കറ്റു ചെയ്തതിനെപ്പറ്റിയാണ്. സ്വകാര്യജീവിതം ഒട്ടുമുക്കാലും ശ്രീവിദ്യയ്ക്ക് ദുരിതമയമായിരുന്നു, കാഴ്ച്ചക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ചൂടുള്ള സംസാരവിഷയവും!
അവരുടെ മരണശേഷവും ആ ജീവിതം വിറ്റു കാശാക്കി. മനോരമയുടെ ആഴ്ച്ചപ്പതിപ്പിന്റെ പരസ്യം തന്നെ ശ്രീവിദ്യയുടെ ജീവിതത്തിലെ ദുരിതകഥകളുടെ പുനര്‍വായന ഈ ലക്കം എന്നതായിരുന്നു. ചിലതു ചീഞ്ഞാല്‍ ഇങ്ങനെയും വളമാക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ കാണിച്ചു തരുന്നു.
പിന്നെയും കുറേ വിഷയങ്ങളില്‍ മനസ്സ് അലഞ്ഞു തിരിഞ്ഞു.

കേരളത്തിലെ സ്കാനിങ്ങ് സെന്ററുകള്‍ നടത്തുന്ന പകല്‍ക്കൊള്ളയെപ്പറ്റിയും എഴുതണമെന്നു കരുതിയതാണ്. ഈയിടെ എന്റെ ഒരു ബന്ധുവിനെയും കൊണ്ട് നഗരത്തിലെ പ്രമുഖ സ്കാനിംഗ് സെന്ററില്‍ പോയി. സ്കാനിംഗ് സെന്ററിന്റെ പേരും വിലാസവും വഴിയുമൊക്കെ കൃത്യമായി ഡോക്ടര്‍ കുറിച്ചുതന്നിരുന്നു. MRIസ്കാനാണ് ചെയ്യേണ്ടത്. ബില്ലെഴുതിത്തന്നു- 6000രൂപ. അടച്ചു, സ്കാന്‍ ചെയ്തു. റിസള്‍ട്ടുകിട്ടാന്‍ താമസം നേരിടുമെന്നതിനാല്‍ പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍. എതിര്‍ വശത്തെ മതിലില്‍ ഒരു പോസ്റ്റര്‍, AIYF വക. IMA അംഗീകരിച്ച സ്കാനിംഗ് നിരക്കുകള്‍ എന്ന തലക്കെട്ടിനു താഴെ വിവിധ നിരക്കുകള്‍. MRI സ്കാനിന് 3000 രൂപയാണത്രെ അംഗീകൃത നിരക്ക്. അല്‍പ്പം മുമ്പ് ഞാന്‍ അടച്ചത്? 6000 രൂപ!. ഇതാണത്രേ ലാബ് മുതലാളിമാരുടെ ‘അംഗീകൃത’ നിരക്ക്. കുറിപ്പെഴുതുന്ന ഡോക്ടര്‍ക്കാണ് ഇതില്‍ ആയിരം രൂപ. എനിക്ക് കാശുണ്ടായിരുന്നതു കൊണ്ടു ഞാന്‍ അടച്ചു. പണമില്ലാത്ത ഒരു സാധാരണക്കാ‍രന്റെ അവസ്ഥ ചിന്തിച്ചു നോക്കൂ. എന്തു ചിന്തിക്കാന്‍ അല്ലേ!? പാവപ്പെട്ടവന്റെ ജീവനെന്തു വില! പുല്ലു വില!!

Sunday, October 01, 2006

അശ്വമേധക്കാരന്‍ ആ‍ദിത്യാ... നന്ദി...

ആദിത്യന്റെ സഹായം കൊണ്ട് എന്റെ റ്റെമ്പ്ലേറ്റും മലയാളിയായി
നന്ദി...
അരുവിക്കരക്കാരന്‍
friendvipin@gmail.com

Wednesday, September 27, 2006

ഒ.എന്‍.വി ക്ക് 75 വയസ്.... ദീര്‍ഘായുസ്സു നേരാം...

പ്രിയമുള്ള കൂട്ടുകാരേ
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് 75 വയസ്സു തികഞ്ഞിരിക്കുന്നു.
സമകാലിക മലയാള കവിതാലോകത്ത് അദ്ദേഹത്തിനു തുല്ല്യന്‍ ആരുണ്ട് ?

“വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍!-നമ്മളും
പിരിയുന്നു യാത്ര തുടരുന്നു

മായുന്ന സന്ധ്യകള്‍മടങ്ങിവരുമോ- പാടി
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു...” (പാഥേയം)

പ്രിയമുള്ള കവീ അങ്ങയുടെ യാത്ര സഹൃദയരുടെ മനോവീഥികളിലൂടെ അനുസ്യൂതം തുടരട്ടെ.... സര്‍വ്വേശ്വരന്‍ ആയുസ്സും ആരോഗ്യവും നല്‍കട്ടെ....

വിപിന്‍ friendvipin@gmail.com

Friday, September 01, 2006

അരുവിക്കരയിലും ഓണമെത്തി...

പ്രിയമുള്ള ബൂലോകരേ...
വീണ്ടുമൊരോണം പടികടന്നെത്തുമ്പോള്‍ എന്തുണ്ട് മനസ്സില്‍ ബാക്കി ?
ആനന്ദമോ അതോ ഒരുതരം താല്പര്യക്കുറവോ? ആ പഴയ ഓണനാളുകള്‍ ഇനി മടങ്ങി വരുമെന്നു കരുതാനാവുമോ?
പതിവു പോലെ അരുവിക്കരയിലും ഓണമെത്തി. ടൂറിസം വകുപ്പു വക ഒരു ഗാനമേള, ഒരു മിമിക്സ്, ഒരു നാടകം, കൂടെ ഒരു കഥാപ്രസംഗവും!. കാഥികന്‍ കമ്മിറ്റി അംഗങ്ങളുടെ മുഴുവന്‍ കാലു പിടിക്കേണ്ടി വന്നു ഒരു സ് റ്റേജൊപ്പിച്ചെടുക്കാന്‍. പിന്നെ ചാനലുകളെല്ലാം ഓണവും മാവേലിയെയും ഒക്കെ വിറ്റു കാശാക്കിക്കൊന്ദിരിക്കുകയാണല്ലൊ?
ഇതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങളുടെ ഓണം........

എന്തൊക്കെയായാലും ഓണം കുറേ പ്രത്യാശകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ആ പ്രത്യാശകള്‍ ഓരൊ ഓണവും കാത്തിരിക്കാന്‍ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നു.
ഓണാശംസകള്‍.........

Thursday, August 17, 2006

അരുവിക്കരക്കാരനും “ബൂലോകത്തിലെത്തീ.......

പ്രിയമുള്ളവരേ
നിങ്ങളുടെയൊപ്പം ഇനി ഞാനുമുണ്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കാ‍ന്‍..
എനിക്കും വേണം ഈ ബൂലോകത്തിലൊരിടം...
അരുവിക്കരക്കാരന്‍...